23 November 2011

മുല്ലപ്പെരിയാർ



കേരളത്തിലെ ഇടുക്കി ജില്ലയിൽ പെരിയാർ നദിക്ക് കുറുകെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണിതിരിക്കുന്നത്. ലോകത്തിൽ ഏറ്റവും പഴക്കം ചെന്നതും, നിലവിലുള്ളത്തില്‍ ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഒന്നുമാണ് ഈ അണക്കെട്ട്. 112 വർഷം പഴക്കം. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും മുല്ലപ്പെരിയാറിന് ഉണ്ട്. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്ന് മഴനിഴൽ പ്രദേശങ്ങളായ, മധുരതേനി എന്നിവിടങ്ങളിലേക്ക് ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. 

1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര, രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്. ഇതിനുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്. ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152അടി ഉയരത്തിൽ ഡാം നിർമ്മിച്ചത്. അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിലായിരുന്നു നിര്‍മ്മാണം. പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു. 1887ൽ ആരംഭിച്ച പദ്ധതി 65ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്. 50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്.

ആദ്യത്തെ അണക്കെട്ട് നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി. പിന്നീട് കല്ലും സുർക്കി ചേരുവയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരും തൊഴിലാളികളും ചേർന്നാണ്‌ ഇന്നത്തെ അണക്കെട്ട് നിർമ്മിച്ചത്. ഇതോടെ പെരിയാർ തടാകം രൂപംകൊണ്ടു. വെള്ളം വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങി.

വിവാദം

50 കൊല്ലം ആയുസ് നിശ്ചയിച്ചു ബ്രിട്ടീഷുകാര്‍ പണിത ഡാം സെഞ്ച്വറി പിന്നിട്ടു.
ഒരു നൂറ്റാണ്ടിനെ അതിജീവി
ച്ച് ഡാം നാല് ജില്ലകളുടെ മേല്‍ ഒരു ജല ബോംബായി നി
ല്‍ക്കുന്നു ... അടിക്കടി ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളെ ഭീതിയില്‍ മുക്കുന്നു ... ഇതൊന്നും കാണാതെ ഭരണകൂടങ്ങളും ... 

തമിഴ്‌നാട് അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയും പഴയ അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിക്കുന്നുവർക്ക് അത് ഭീഷണിയാകുമെന്നാണ് കേരള വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.

1979-ൽ പ്രദേശത്തു നടന്ന ചെറിയ ഭൂമികുലുക്കങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. തുടർന്ന്കേന്ദ്ര ഭൌമശാസ്ത്ര പഠനകേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ മാനകത്തിൽ ആറു വരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ ജലസേചനം നടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവി സങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി പ്രശ്നത്തിൽ ഉൾപ്പെടുത്തി.

ജലം നൽകാൻ കേരളം ഇതുവരെ വിസമ്മതം പ്രകടിപ്പിച്ചിട്ടില്ല. ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. 

2000ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ, ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബീ ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്നാണ് കേരള വിദഗ്ദ്ധർ പറയുന്നത്. അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ്, വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം.


ആശങ്കയ്ക്ക് കാരണങ്ങള്‍ 


1. നിര്‍മ്മാണം 2011-ല്‍, പഴക്കം 115 വര്‍ഷം

2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച്

3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്

4. കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍

5.  കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കായാണ് നിര്‍മ്മിച്ചിരിക്കുന്നത്. (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)

6. വെള്ളത്തിന്റെ സമ്മര്‍ദം പഠനവിധേയമാക്കാതെ നിര്‍മിച്ചത്

7. സ്പില്‍വേകള്‍ ആവശ്യത്തിനില്ല

8. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി, പലയിടത്തും പൊട്ടലുകള്‍ 

9. തുടക്കം മുതല്‍തന്നെ ചോര്‍ച്ച, 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു 

10. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതല്‍

11. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല. 

12. ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു 

13. പെരിയാര്‍ നദി ഒഴുകുന്നതു ഭ്രംശ മേഖലയിലൂടെ 

14. അണക്കെട്ടിനെ നിരീക്ഷിക്കാന്‍ സംവിധാനം ഇല്ല, സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു 

15. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല. 

16. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച) 

17. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

18. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ട്, ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. 

ചരിത്രവും വിവാദവും അവിടെ കിടക്കട്ടെ ... ചര്‍ച്ചയും കാമ്പയിനും പഠനവും ഒക്കെ ജനങ്ങളെ ഒരു വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ആകണം. രാഷ്ട്രീയവും ബിസിനെസ്സും കൈകോര്‍ക്കുന്നത് ഒരു ദുരന്തത്തിനു വേണ്ടി ആകരുത്. ജനങ്ങളുടെ ഭീതി അകറ്റാതെ വസ്തുതകള്‍ക്ക് മേല്‍ ആണി അടിച്ചുള്ള ഇരു സംസ്ഥാനങ്ങളുടേം രാഷ്ട്രീയം ഒരു ജനതയെ ചരിത്രത്തിലാഴ്ത്താന്‍ ഇടയാക്കാതിരിക്കട്ടെ. 

അബി ...

0 comments: